ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം. ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.. ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു. കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയ സൌദങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.