സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർഗൻ ഫ്രീമാനും വേഷമിട്ടു. 1994 ഒക്ടോബർ 15-ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ചിത്രത്തിന്റെ നിയോഗം. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫൻ സ്പിൽബെർഗിന്റെ ജുറാസ്സിക് പാർക്കിനോടും ക്വെന്റിൻ ടാരന്റിനോയുടെ പൾപ്പ് ഫിക്ഷനോടും ഏറ്റു മുട്ടാനാകാതെ ദ ഷോഷാങ്ക് റിഡംപ്ഷൻ പരാജയപ്പെട്ടു. എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു. സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ജയിലിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആന്‍ഡിയുടെയും റെഡിന്റെയും സംഭാഷണങ്ങള്‍. ജീവിതത്തെക്കുറിച്ചുള്ള ഒറ്റപ്പെട്ടവരുടെ കാഴ്ചപ്പാടുകളും, പ്രതീക്ഷ നഷ്ടപ്പെട്ട കഥാപാത്രങ്ങളും, പിന്നീടുള്ള തിരിച്ചറിവുകളുമെല്ലാമാണ് സംഭാഷണങ്ങളുടെ കരുത്ത്. പതിയെ തുടങ്ങുകയും പിന്നീട് പ്രേക്ഷകരെ അകത്തേക്ക് വലിച്ചിടുകയും ചെയ്യുന്ന ചിത്രത്തിന്റെ അവതരണത്തിന് കരുത്തു പകരുന്നതും ഇത് സംഭാഷണങ്ങള്‍ തന്നൊയാണ്. സിനിമ അവതരിപ്പിക്കുന്നത് റെഡ് എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ്. റെഡ് ആയി വേഷമിട്ടത് മോര്‍ഗന്‍ ഫ്രീമാനും. സംവിധായകന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് മോര്‍ഗന്‍ ഫ്രീമാന്‍ തന്നെയായിരുന്നു. മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തിലൂടെ നരേഷനിലൂടെ പിന്നീട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഷോഷാങ്ക് റിഡംപ്ഷന്‍ തന്നെയായിരിക്കും. പല സംഭാഷണങ്ങളും വീണ്ടും വായിക്കുമ്പോള്‍ പോലും പ്രേക്ഷകര്‍ക്ക് ആ ശബ്ദം അനുഭവിക്കാന്‍ കഴിയും, അതിന് പകരം മറ്റൊന്ന് ആലോചിക്കാനാകാത്ത തരത്തില്‍ അദ്ദേഹം അത് മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷനും താരത്തിന് ലഭിച്ചു. ജയില്‍ ജീവിതം പ്രമേയമായ ചിത്രത്തിലെ തടവുകാരായെത്തുന്ന പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ തൊടുന്നതാണ്. അതിലൊന്നാണ് ജെയിംസ് വൈറ്റ്‌മോറിന്റെ ബ്രൂക്‌സ്. ആന്‍ഡിയും റെഡും കഴിഞ്ഞാല്‍ ഒരുപക്ഷേ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുക ഈ കഥാപാത്രത്തെ ആയിരിക്കും. ജീവിതം മുഴുവനെടുക്കാനാണ് തങ്ങളെ ജയിലിലേക്ക് അയക്കുന്നതെന്നും അത് തന്നെയാണ് അവര്‍ എടുക്കുന്നതെന്നും ചിത്രത്തില്‍ ഒരു സംഭാഷണമുണ്ട്. ബ്രൂക്കിന്റെ കഥാപാത്രത്തിലൂടെ അത് പ്രേക്ഷകരെ കാണിച്ചു നല്‍കുന്നുമുണ്ട്. ആയുഷ്‌കാലം മുഴുവന്‍ ജയിലിനകത്ത് കഴിഞ്ഞ ബ്രൂക്കിന്റെ പുറത്തെത്തിയതിന് ശേഷമുള്ള ജീവിതം സിനിമ കണ്ട ഓരോര്‍ത്തര്‍ക്കും മറക്കാനാവാത്തത്. പിന്നാലെ റെഡ് പുറത്തിറങ്ങിക്കഴിയുമ്പോഴേക്കും ജീവിതം എങ്ങനെ ജയില്‍ കവര്‍ന്നെടുത്തു കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.